Saturday, 30 March 2013

കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രം.


കണ്ണൂര്‍ പട്ടണത്തില്‍ നിന്ന് ഉദ്ദേശം എഴുപതു കിലോമീറ്റര്‍ തെക്ക് കിഴക്കായി ബാവലി പുഴയുടെ തീരത്താണ് കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രം. അക്കരെ കൊട്ടിയൂര്‍ ഇക്കരെ കൊട്ടിയൂര്‍ എന്നിങ്ങനെ രണ്ടു ക്ഷേത്രങ്ങള്‍‍ ഉള്‍കൊള്ളുന്നതാണ് കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രം. നിത്യ പൂജയുള്ളത് ഇക്കരെ കൊട്ടിയൂരില്‍ മാത്രം, ഇടവമാസത്തിലെ ചോതി നാള്‍ മുതല്‍ മിഥുന മാസത്തിലെ ചിത്തിര നാള്‍ വരെയുള്ള വൈശാഖ ഉത്സവത്തിന് മാത്രമേ അക്കരെ കൊട്ടിയൂര്‍ ക്ഷേത്രം തുറക്കാറള്ളൂ. ദക്ഷിണകാശി, തൃച്ചെറുമന്ന, വടക്കീശ്വരം, വടക്കുംകാവ്‌ തുടങ്ങിയ പേരുകളിലും പ്രസിദ്ധമാനു ശ്രീ കൊട്ടിയൂര്‍ ക്ഷേത്രം. ത്രിമൂര്‍ത്തികള്‍ ഒന്നിച്ചുകൂടിയസ്‌ഥലമായതിനാല്‍ ''കൂടിയഊര്‌'' പിന്നീട്‌ കൊട്ടിയൂരായി രൂപപരിണാമം സംഭവിച്ചു എന്നാണ് വിസസ്വാസം.  

ഇക്കരകൊട്ടിയൂര്‍ ശിവക്ഷേത്രം സാധാരണ ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി അഗ്രമ മണ്ടപത്തോടെയുള്ള നാലുകെട്ടിന്റെ ആകൃതിയിലാണ് ക്ഷേത്രം നാലുകെട്ടിനു മൂന്നു പ്രവേശന ദ്വാരങ്ങള്‍ ഇരുവശത്തും മുറികളുണ്ട് ആഗ്ര മണ്ഡപത്തിന്റെ  മച്ചില്‍ പാര്‍വതീസ്വയംവരം,അഷ്ടദിക്പാലകര്‍,അനന്തശയനം ഹിമവാന്റെ തപസ്സ് തുടങ്ങിയ ദാരുശില്‍പങ്ങള്‍ അക്കരകൊട്ടിയൂരില്‍ ഉത്സവസമയത്തു പാര്‍വതീ,പരമേശ്വര വിഗ്രങ്ങള്‍ അവിടേക്ക് കൊണ്ടുപോകുന്നു ഈ കാലത്ത്ഒഴികെ ത്രികാലപൂജയുണ്ട് അപ്പം പുഷ്പാഞ്ജലി,ശര്‍ക്കര പായസം കൂവളമാല എന്നീ വഴിപാടുകള്‍  






പശ്ചിമഘട്ട മലനിരകളിലെ പേരിക്ഷ ചുരത്തിനുപ്പുറത്തു നിന്ന് ഉത്ഭവിക്കുന്ന ബാവലി പുഴയുടെ വടക്ക് തീരത്താണ് മരങ്ങളാലും കാട്ടുചോലകളാലും പ്രകൃതി രമണീയമായ അക്കരെ കൊട്ടിയൂര്‍ ക്ഷേത്രം. തിരുവാഞ്ചിറ ജലാശയത്തിലെ മണിത്തറയും അമ്മാറകല്ലുത്തറയും ചേര്‍ന്നതാണ് ക്ഷേത്രം. മണിത്തറയില്‍ സ്വയംഭൂ ശിവലിംഗവും അമ്മാറകല്ലുത്തറയില്‍ പരാശക്തി (സതിദേവി) ചൈതന്യവുമാണ്. പുരാണങ്ങളിലെ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂര്‍ എന്നാണ് വിശ്വാസം. ഒരു വൈശാഖ നാളിലാണ് ദക്ഷന്‍ യാഗം നടത്തിയത്. പിതാവ് നടത്തുന്ന യാഗത്തില്‍ തന്നെയും പ്രിയതമനായ ശിവനെയും അവഹേളിച്ചതില്‍ ദുഖിതയായ സതിദേവി യാഗാഗ്നിയില്‍ ചാടി ജീവനൊടുക്കി. കോപാകുലനായ ശിവന്‍ ജട പറിച്ചു നിലത്തടിച്ച് വീരഭദ്രനെ സൃഷ്ടിച്ചു. വീരഭദ്രന്‍ യാഗശാലയില്‍ ചെന്ന് ദക്ഷന്‍റ തലയറുത്തു. മൂലോകങ്ങളുടെയും അഭ്യര്‍ത്ഥന പ്രകാരം ദക്ഷനെ പുനര്‍ജീവിപ്പിച്ചു യാഗം പൂര്‍ത്തിയാക്കി ശിവന്‍ തപസനുഷ്ടിയ്ക്കാന്‍ കൈലാസത്തിലേക്ക് പോയി.

പിന്നീട് കൊടും വനമായി തീര്‍ന്ന യാഗസ്ഥലം കുറിച്യരുടെ വാസസ്ഥലമായി, ഒരു കുറിച്യ യുവാവ് അമ്പിന് മൂര്‍ച്ച കൂട്ടാന്‍ ഒരു കല്ലില്‍ ഉരയ്ക്കുകയും, കല്ലില്‍ നിന്ന് രക്തം വരികയും ചെയ്തു. ഇതറിഞ്ഞത്തിയ പടിഞ്ഞീറ്റ നമ്പൂതിരി കൂവയിലയില്‍ കലശമാടിയത്രേ. വൈശാഖ ഉത്സവം ആരംഭിച്ച്, ക്ഷേത്രത്തില്‍ ഇന്നു കാണുന്ന ചിട്ടകള്‍ ഉണ്ടാക്കിയത് ശങ്കരാചാര്യര്‍ ആണെന്ന് കരുതുന്നു. ഉത്സവം തുടങ്ങുന്നതിനു മുന്‍പ് ബാവലി പുഴയില്‍ തടയണ കെട്ടി വെള്ളം തിരിച്ചു വിട്ടാണ് തിരുവാഞ്ചിറ നിറക്കുന്നത്. തിരുവാഞ്ചിറയ്ക്ക് ചുറ്റുമുള്ള സ്ഥലങ്ങളെ കയ്യാലകള്‍ എന്ന് പറയും, അനേകം കയ്യാലകളുണ്ടാവും. കുടിപതികള്‍ ക്ഷേത്ര ഉരാളന്മാര്‍ പ്രത്യേക കുടുംബക്കാര്‍ ചില സമുദായക്കാര്‍ സര്‍ക്കാര്‍ നിയമിക്കുന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെല്ലാം കയ്യാലകളുണ്ടാവും. ഉത്സവം തുടങ്ങാനുള്ള ആലോചാനാദികള്‍ നടക്കുന്നത് കൊട്ടിയൂരില്‍ നിന്ന് പതിമൂന്നു കിലോമീറ്റര്‍ അകലെയുള്ള മണത്തറയിലെ ശ്രീപോര്‍ക്കലി ക്ഷേത്രത്തിനു അടുത്തുള്ള ശിവ ക്ഷേത്രത്തില്‍ വച്ചാണ്. മുന്‍പ് പറഞ്ഞ കുടിപതികള്‍ തുടങ്ങിയ സ്ഥാനീയര്‍ യോഗത്തില്‍ പങ്കെടുക്കും. ഉത്സവത്തിന് ഉപയോഗിക്കുന്ന പാത്രങ്ങളെയും മറ്റും ഭാണ്ടാരങ്ങള്‍ എന്നാണ് പറയുന്നത്, ഉത്സവത്തിന് മുന്‍പും ശേഷവും ഭാണ്ടാരങ്ങള്‍ സൂക്ഷിക്കുന്നത് മണത്തറയിലെ കരിമ്പനയ്ക്കല്‍ ഗോപുരത്തിലാണ്, ഉത്സവം തുടങ്ങി മൂന്നാം ദിവസം ഭാണ്ടാരം വരവ് എന്ന ചടങ്ങുണ്ട്. ശബരിമലയിലെ തിരുവാഭരണങ്ങള്‍ പന്തളം ക്ഷേത്രത്തില്‍ സൂക്ഷിക്കുന്നതും മകര വിളക്കിനു മുന്‍പ് തിരുവാഭരണ ഘോഷയാത്രയുമായി നല്ല സാമ്യമുണ്ട്‌ ഭാണ്ടാരം വരവിന്. മണത്തറയും ശ്രീപോര്‍ക്കലി ക്ഷേത്രവും കരിമ്പനയ്ക്കല്‍ ഗോപുരവും പഴശ്ശിരാജയും കൂട്ടാളികളും ബ്രിട്ടീഷ്‌ സൈന്യത്തോട് ഒളിപോര്‍ ചെയ്ത സ്ഥലങ്ങളാണ്.


  
ഒരുമാസം നീളുന്ന വൈശാഖ ഉത്സവം പൂര്‍ണ്ണമാകരുതെന്നാണ് വൈദികവിധി അടുത്ത കൊല്ലത്തെ ഉത്സവം തുടങ്ങുന്നത് മുഴുമിപ്പിക്കാതെ വച്ച പൂജകള്‍ പൂര്‍ത്തിയാക്കി കൊണ്ടാണ്. ചിത്തിര നാളില്‍ കലാശാഭിഷേകം കഴിഞ്ഞ് താല്‍കാലിക ശ്രീകോവിലില്‍ പടിഞ്ഞാറെ നടയിലിട്ടു കളഭാഭിഷേകം നടത്തി അഷ്ടബന്ധം കൊണ്ട് സ്വയംഭൂ ശിവലിംഗം മൂടുന്നതോടെ അക്കൊല്ലത്തെ ഉത്സവം തീരുന്നു, അതിനു ശേഷം അക്കരെ കൊട്ടിയൂരിലേക്ക് ആര്‍ക്കും പ്രവേശനമില്ല. അടുത്ത കൊല്ലത്തെ ഉത്സവം തുടഞ്ഞുന്നത് അഷ്ടബന്ധം നീക്കികൊണ്ടാണ്, ആ മണ്ണ് ഭക്തര്‍ക്ക്‌ പ്രസാദമായി നല്‍കുന്നു. ഉത്സവത്തില്‍ ദക്ഷന്‍റെ പ്രതീകമായി ഒടപ്പ് (മണിഓടപൂ) തീര്‍ക്കുന്നു, ഓട (ഈറ്റ) മുറിച്ചു വെള്ളത്തില്‍ കുതിര്‍ത്തു തല്ലിച്ചതച്ചാണ് ഓടപൂ ഉണ്ടാക്കുന്നത്. അപ്പുപ്പന്‍ താടിയോ വെഞ്ചാമരമോ പോലെയുള്ളതാണ് ഓടപൂ, ഉത്സവത്തില്‍ പങ്കെടുക്കുന്നവര്‍ വാങ്ങി വീട്ടില്‍ കൊണ്ടുപോയി ഉമ്മറ വാതിലിലോ പൂജാമുറി വാതിലിലോ, നെല്‍ കതിര്‍ തൂക്കുന്ന പോലെ തൂക്കുന്നു
 



 ഉത്സവം തുടങ്ങി ആദ്യ പതിനൊന്നു ദിവസം ദേവന്‍ അതീവ കോപാകുലനായിരിക്കും, അത് കൊണ്ട് നീരഭിഷേകം, ഇള നീരഭിഷേകം, കളഭാഭിഷേകം എന്നിവ നിര്‍ത്താതെ ചെയ്തു കൊണ്ടിരിക്കും. അത് പോലെ തന്നെ വേറൊരു പ്രധാന ചടങ്ങാണ് രോഹിണി ആരാധന അഥവാ ആലിംഗന പുഷപാഞ്ജലി, ഭഗവല്‍ വിഗ്രഹത്തെ കുറുമാത്തൂര്‍ വലിയ നമ്പുതിരിപ്പാട് ശൈവ സ്വാന്തനത്തിനായി പുഷ്പവൃഷ്ടി നടത്തി ആലിംഗനം ചെയ്യും. പൂജകന്‍ ഇരുകൈകളാലും ചുറ്റി പിടിച്ചു വിഗ്രഹത്തില്‍ തല ചേര്‍ത്തു നില്‍ക്കും ശ്രീപരമേശ്വരനെ മഹാവിഷ്ണു സ്വാന്തനിപ്പിക്കുന്നതിന്‍റെ പ്രതീകമാണത്രേ ഈ ചടങ്ങ്. പ്രധാനമായും നാല് ആരാധനകളാണ് തിരുവോണ ആരാധന, അഷ്ടമി ആരാധന, രേവതി ആരാധന, രോഹിണി ആരാധന.




ഉല്‍സവം


മലയാള മാസമായ ഇടവം മാസത്തിലെ ചോതി (സ്വാതി) ദിവസത്തിലാണ് (മെയ്-ജൂൺ മാസങ്ങളില്‍) ഉത്സവം തുടങ്ങുക. നെയ്യാട്ടത്തോടു കൂടെ ആണ് ഉത്സവം തുടങ്ങുക. 28 ദിവസത്തിനു ശേഷം തിരുകലശാട്ടോടുകൂടെ ഉത്സവം സമാപിക്കുന്നു.

ഉല്‍സവത്തിന് മുന്നോടിയായി നീരെഴുന്നെള്ളത്തുണ്ട്. ബാവലിക്കരയില്‍ വിഗ്രഹം കണ്ടെത്തിയതിന്റെ അനുസ്മരണ ചടങ്ങാണിത്. സ്ഥാനികരും അവകാശികളും അടങ്ങുന്ന സംഘം കൂവ ഇലയിൽ ബാവലി തീര്‍ഥം ശേഖരിച്ച് മണിത്തറയിലുള്ള ദേവസ്ഥാനത്ത് അര്‍പ്പിക്കുന്നതാണിത്.





മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം അധികാരങ്ങളും അവകാശങ്ങളും ഉത്സവത്തിൻറെ ഭാഗമായ ചടങ്ങുകള്‍ മാറ്റിവെച്ചിട്ടുണ്ട്. കുറിച്യവിഭാഗത്തില്‍ പെട്ട സ്ഥാനികനായ ഒറ്റപ്പിലാനാണ് ആദ്യത്തെ അഭിഷേകം നടത്തേണ്ടത്. താത്ക്കാലിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അളവ് തിരിച്ചു നല്‍കാനുള്ള അവകാശം ആശാരിക്കാണ്. വിവിധ ദൈവസ്ഥാനങ്ങളിൽ സ്ഥാപിക്കുന്ന ഓലക്കുടകള്‍ നിര്‍മ്മിച്ചു നല്‍കേണ്ടത് കണിയാന്‍മാരാണ്. അഭിഷേകത്തിനുള്ള നെയ്യ് കൊണ്ടുവരുന്നത് നായര്‍ വിഭാഗത്തിൽ പെട്ടവരാണ്. ഇളന്നീരാട്ടത്തിനുള്ള ഇളനീര്‍ എഴുന്നള്ളിക്കേണ്ടത് തീയ്യവിഭാഗത്തിൽ പെട്ടവരും കത്തിക്കാനുള്ള വിളക്കുതിരി കൊണ്ടുവരാനുള്ള അധികാരം വണ്ണത്താന്‍ സമുദായക്കാരമാണ്. ഉത്സവം നടത്താന്‍ ബാദ്ധ്യസ്ഥരായ വിവിധ സമുദായക്കാര്‍ ഒരേ സ്ഥലത്ത് താമസിക്കുന്നത് ഇവിടത്തെ ഒരു സവിശേഷതയാണ് വനവാസികള്‍ തൊട്ട് നമ്പൂതിരിമാര്‍ വരെ നൂറുകണക്കിന് അവകാശികള്‍ അണിനിരക്കുന്ന അപൂര്‍വ ഉത്സവമാണ് കൊട്ടിയൂരിലെ വൈശാഖോത്സവം. കാനന നടുവിലുള്ള യാഗോല്‍സവസന്നിധാനം. കാനന നടുവിലുളള മണിത്തറയിലെ സ്വയംഭൂ ശിവലിംഗമാണ്‌ ആരാധനാ ബിന്ദു. ഭാരതവര്‍ഷത്തിലെ അതി പൗരാണികമഹാക്ഷേത്രങ്ങളിലൊന്നാണ്‌ ശ്രീ കൊട്ടിയൂര്‍ മഹാദേവക്ഷേത്രം. മറ്റു ക്ഷേത്രങ്ങളിലെ ആചാരാനുഷ്‌ഠാനങ്ങളില്‍ കാണാത്ത പല പ്രത്യേകതകളും ഇവിടെ ഉണ്ട്. ഹൈന്ദവവിഭാഗത്തിലെ മുഴുവന്‍ ജാതികളിലും ഉപജാതികളിലുംപ്പെട്ട 64 ജന്മസ്‌ഥാനികര്‍ ആരും ക്ഷണിക്കാതെ തന്നെ തങ്ങളുടെ കര്‍മ്മങ്ങള്‍ യഥാവിധി നിര്‍വഹിക്കുന്നു.


യാഗോല്‍സവ ചടങ്ങുകളിലെ രീതികളും, നിര്‍മ്മാണങ്ങളും എല്ലാംതന്നെ പ്രകൃതിയുമായുള്ള ബന്ധവും, തനിമയും വെളിപ്പെടുത്തുന്നതാണ്‌. സ്വയംഭൂസ്‌ഥാനം സ്‌ഥിതി ചെയ്യുന്ന മണിത്തറ കാട്ടുകല്ലുകള്‍കൊണ്ടാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. മേല്‍ക്കൂര നിര്‍മ്മിക്കുന്നത്‌ മുളയും ഓടയും കാട്ടുപനയുടെ ഓലകളും കൊണ്ടാണ്‌. സ്‌ഥാനികര്‍ക്കുള്ള പര്‍ണ്ണശാലകളായ കൈയ്യാലകളുടെ നിര്‍മ്മാണവും ഇതേ വിധത്തില്‍ത്തന്നെ. മണത്തണയിലെ  ക്ഷേത്രത്തിൽ സൂക്ഷിക്കുന്ന ഭണ്ഡാരം എഴുന്നള്ളിച്ചു കൊണ്ടുവരുന്ന ചടങ്ങാണ് ഭണ്ഡാരം എഴുന്നള്ളത്ത്. ഭണ്ഡാരം എഴുന്നെള്ളത്ത് അക്കരെ ദേവസ്ഥാനത്ത് എത്തിയ ശേഷം മാത്രമെ സ്ത്രീകൾക്ക് അക്കരെ കൊടിയൂരേക്ക് പ്രവേശനമുള്ളു.

തവിഞ്ഞാൽ‍ ഗ്രാമത്തിലെ മുതിരേരിക്കാവ് ക്ഷേത്രത്തിൽ നിന്നും ഒരു വാൾ ഇക്കര കൊട്ടിയൂരിലേക്ക് ഉത്സവം തുടങ്ങുവാനായി കൊണ്ടുവരുന്നു. ഈ വാളുകൊണ്ടാണ് ശിവൻ ദക്ഷനെ കൊന്നത് എന്നാണ് വിശ്വാസം. മുതിരേരിക്കാവിൽ ഈ വാൾ ദിവസവും പൂജിക്കപ്പെടുന്നു. ഈ ഉത്സവം ദക്ഷയാഗത്തിനു സമാനമാണ് എന്നു കരുതപ്പെടുന്നു.





ഉത്സവത്തോട് അനുബന്ധിച്ചുള്ള പ്രധാന ചടങ്ങുകള്‍


ഇടവത്തിലെ ചോതി നാളില്‍ നടക്കുന്ന നെയ്യാട്ടത്തോടെയാണ് ഉത്സവം ആരംഭിക്കുന്നത്. അന്നു സന്ധ്യയോടെ വയനാട്ടിലെ മുതിരേരിക്കാവില്‍ നിന്നു വാള്‍ എഴുന്നള്ളത്ത് ഇക്കരയിലെത്തും. സംഹാരരുദ്രനായ വീരഭദ്രന്‍ ദക്ഷന്റെ ശിരസ്സറുത്ത ശേഷം ചുഴറ്റിയെറിഞ്ഞ വാള്‍ ചെന്നു വീണ സ്ഥലമാണ് മുതിരേരി എന്നാണ് വിശ്വാസം. മറ്റൊരു ചടങ്ങാണ് കുറ്റിയാടി ജാതിയൂര്‍ മഠത്തില്‍ നിന്നുള്ള അഗ്നിവരവ്. വാള്‍ ഇക്കരെ ക്ഷേത്രത്തില്‍ വച്ചശേഷം പടിഞ്ഞാറ്റെ നമ്പൂതിരിയുടെ നേതൃത്വത്തില്‍ അഗ്നി അക്കരെ ക്ഷേത്രത്തിലേക്ക് കൊണ്ടു പോകും. അതിന് ശേഷം അക്കരെ ക്ഷേത്രത്തില്‍ 5 കര്‍മ്മികള്‍ ചേര്‍ന്ന് പാതിപൂണ്യാഹം കഴിച്ച് ചോതി വിളക്ക് തെളിയിക്കുന്നു. മൂന്നു മണ്‍താലങ്ങളില്‍ നെയ്യ് ഒഴിച്ചാണ് ചോതി വിളക്ക് ഒരുക്കുന്നത്. ഇതിനു വേണ്ട വിളക്കുതിരി കൂത്തുപറമ്പില്‍ നിന്നാണ് കൊണ്ടുവരുന്നത്. ഈ ചടങ്ങ് കഴിഞ്ഞാല്‍ “നാളം തുറക്കല്‍ എന്ന ചടങ്ങാണ് നടത്താറുള്ളത്.
കഴിഞ്ഞ വര്‍ഷത്തെ ഉത്സവത്തിന്റെ അവസാനം ഭഗവാന്റെ വിഗ്രഹത്തെ പൊതിഞ്ഞിട്ടുള്ള അഷ്ടബന്ധം നീക്കം ചെയ്യുന്നതാണീ ചടങ്ങ്. ഇതിനുശേഷമാണ് നെയ്യാട്ടം എന്ന ചടങ്ങ്. ഇതിനുള്ള നെയ്യ് പ്രത്യേക വ്രതാനുഷ്ഠാനത്തോടെയാണ് കൊണ്ടു വരുന്നത്. തറ്റുടുത്ത്, ചൂരല്‍വള കഴുത്തിലണിഞ്ഞ് ചെറിയ തെരികയില്‍ നെയ്ക്കുടം തലയിലേറ്റി ഓങ്കാരധ്വനി പുറപ്പെടുവിച്ചാണ് വരുന്നത്. ഈ വരവ് ഉത്സവത്തിന്റെ വിളംബരമാണ്. വിശാഖം നാളില്‍ നടക്കുന്ന ഭണ്ഡാരം എഴുന്നള്ളത്താണ് മറ്റൊരു പ്രധാന ചടങ്ങ്. ഉത്സവത്തിനാവശ്യമായ തിരുവാഭരണങ്ങളും കുംഭങ്ങളുമടങ്ങുന്ന ഭണ്ഡാരങ്ങള്‍ ഉത്സവം നടക്കാത്ത കാലത്ത് മണത്തണയിലെ കരിമ്പന ഗോപുരത്തിലാണ് സൂക്ഷിച്ചു വയ്ക്കാറുള്ളത്. പവിത്രമായ വാള്‍ ചപ്പാരം ക്ഷേത്രത്തിലാണ് സൂക്ഷിക്കുക. എല്ലാ വര്‍ഷവും വിശാഖം നാളില്‍ ഇവയുടെ സൂക്ഷിപ്പവകാശികളായ കുടവതികള്‍, ഏഴില്ലക്കാര്‍ തുടങ്ങിയ തറവാട്ടുകാര്‍ അടിയന്തിരം നടത്തുന്ന യോഗികളുടെ നേതൃത്വത്തില്‍ വാദ്യമേളങ്ങളോടെയും ഗജവീരന്മാരുടെയും അകമ്പടിയോടെ കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ച് കൊണ്ടുവരും. ഇത് കഴിഞ്ഞ് മാത്രമെ ഉത്സവപൂജകള്‍ ആരംഭിക്കാറുള്ളൂ.



നെയ്യാട്ടം കഴിഞ്ഞാല്‍ ഇളനീരാട്ടമാണ്. മലബാറിലെ തിയ്യസമുദായക്കാരാണ് ഇതിനു വേണ്ട ഇളനീരുകള്‍ എത്തിക്കുന്നത്. ഇതിനായി അവര്‍ വിഷു മുതല്‍ വ്രതം ആരംഭിക്കുന്നു. കൂത്തുപറമ്പിനടുത്തുള്ള എരുവട്ടിക്കാവില്‍ നിന്ന് എണ്ണയും ഇളനീരും വാദ്യാഘോഷങ്ങളോടെയാണ് എത്തിക്കുന്നത്. ഇതിന് നേതൃത്വം നല്കുന്നത് ഏരുവട്ടി തണ്ടയാനായിരിക്കും. ഇവര്‍ക്ക് കിരാത മൂര്‍ത്തിയുടെ അകമ്പടിയുണ്ടായിരിക്കും എന്നാണ് വിശ്വാസം. ഇവര്‍ കൊട്ടിയൂരുള്ള മന്ദം ചേരിയിലെത്തി ഇളംനീര്‍ വയ്ക്കാനുള്ള രാശി കാത്തിരിക്കുന്നു. ക്ഷേത്രത്തിലെ രാത്രി പൂജാകര്‍മ്മങ്ങള്‍ കഴിഞ്ഞാല്‍ ഇളംനീര്‍ വെപ്പിനുള്ള രാശി വിളിക്കും. കിരാത മൂര്‍ത്തി വന്ന് വാദ്യാഘോഷത്തോടെ രാശിക്ക് മുന്‍കാവ് വയ്ക്കുന്നു. ഇതോടെ ഭക്തന്‍മാര്‍ സ്വയം മറന്ന് ഇളനീര്‍ കാവോടുകൂടി വാവലി പുഴയില്‍ മുങ്ങി ക്ഷേത്രത്തിലേക്ക് ഓടുന്നു.
ഈ ചടങ്ങ് തീര്‍ത്തും വ്യത്യസ്തവും പ്രത്യേകതയുള്ളതുമാണ്. നേരം പുലര്‍ന്നാല്‍ ഈ ചടങ്ങ് കഴിഞ്ഞ് ഇളംനീരുകള്‍ ചെത്തും. രാത്രിയിലാണ് ഇളനീരാട്ടം. മകം നാള്‍ മുതല്‍ സ്ത്രീകള്‍ക്ക് കൊട്ടിയൂര്‍ക്കാവില്‍ പ്രവേശനമില്ല. അന്നു രാത്രിയാണ് കലംവരവ് നടക്കുന്നത്. നല്ലൂര്‍ ഗ്രാമത്തില്‍ നിന്ന് ഇതിനുള്ള കലം കൊണ്ടുവരുന്നു. ഈ കലങ്ങള്‍ ഉപയോഗിച്ച് മകം, പൂരം, ഉത്രം നാളുകളിലുള്ള ഗൂഢകര്‍മ്മങ്ങള്‍ നടക്കുന്നത്. ഇത് കഴിഞ്ഞ് അത്തം നാളില്‍ 1000 കുടം അഭിഷേക പൂജ കഴിയുന്നതോടെ 27 നാളുകള്‍ നീണ്ടു നില്‍ക്കുന്ന ഉത്സവ ചടങ്ങുകള്‍ അവസാനിക്കും. കലശപൂജയും ചിത്തിര നാളില്‍ കലശലാട്ടവും നടക്കും. അതിനു മുന്‍പായി ശ്രീകോവില്‍ പൊളിച്ച് മാറ്റുന്നു. അതു കഴിഞ്ഞ് കളഭാഭിഷേകം എന്ന പേരിലറിയപ്പെടുന്ന തൃക്കലശാട്ടത്തോടെ ഉത്സവം സമാപിക്കുന്നു. പിന്നെ കൊട്ടിയൂരില്‍ അടുത്ത വര്‍ഷത്തെ ഉത്സവം വരെ ആര്‍ക്കും പ്രവേശനമില്ല.
പല ഐതിഹ്യങ്ങള്‍ കൊട്ടിയൂരിലെ ഓരോ പ്രത്യേകതകളെക്കുറിച്ചുമുണ്ട്. ബ്രാഹ്മണ സ്ത്രീകള്‍ക്ക് കൊട്ടിയൂരില്‍ പ്രവേശനമില്ല. പണ്ടൊരു ബ്രാഹ്മണ സ്ത്രീ പൊന്നിരിക്കും പാലയില്‍ നിന്നെടുത്തെ ആഭരണം തിരിച്ചുകൊടുക്കാത്തതാണത്രെ ഇതിന് കാരണം. രാജകുമാരന്മാര്‍ക്കും ഇവിടെ പ്രവേശനമില്ല. മണിത്തറയിലെ സ്വര്‍ണ്ണകിണ്ണം മോഹിച്ച് നിലവിളിച്ച രാജകുടുംബത്തിലെ കുട്ടിക്ക് സ്വര്‍ണ്ണപാത്രം നല്കാന്‍ കല്പിച്ച പെരുമാള്‍ മേലില്‍ രാജകുടുംബാംഗങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു എന്നാണ് വിശ്വാസം.

രാപ്പകല്‍ ഒരുപോലെ വിറകെരിയുന്ന കൊട്ടിയൂര്‍ ക്ഷേത്രത്തിലെ തിരുവടുപ്പുകളില്‍ നിന്നു ചാരം നീക്കേണ്ടി വരാറില്ലെന്നും, ഈ ചാരം നിത്യവും ശിവഭൂതങ്ങള്‍ നീക്കം ചെയ്യുന്നുണ്ടെന്നുമാണ് വിശ്വാസം. പഴയ ആചാരങ്ങള്‍ അതേപടി തുടരുന്നു എന്നതാണ് കൊട്ടിയൂരിലെ പ്രത്യേകത. അക്കരെ ക്ഷേത്രത്തില്‍ ഉണക്കലരിച്ചോറാണ് പ്രസാദം



  

No comments:

Post a Comment